ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2013 ജൂലൈ 16, ചൊവ്വാഴ്ച

മാനം കാണാത്ത മയിൽപ്പീലികൾ 2

പണി പകുതിതീർന്ന കളിത്തോണിയേയും 

എന്നെയുമുപേക്ഷിച്ച് 

കടന്നുപോയ കൂട്ടുകാരിയ്ക്ക്


(1985 മുതലുള്ള പത്തുവർഷത്തെ ദിനക്കുറിപ്പുകളിൽനിന്ന് )

ആഴങ്ങളിലേക്കൊഴുകിവീണ നീണ്ടവാലുള്ള 
ഈ പാട്ടിന്റെ പേരായിരുന്നോ നിശബ്ദത?
നീലനിറമുള്ള മറുപടിക്കത്തുകളിൽ
നീ എഴുതിനിറച്ചിരുന്നതും ഇതുതന്നെയല്ലേ?
മഞ്ഞിന്റെ മാന്ത്രികവീണയിൽ തിരുനെല്ലി 
ഒരു പ്രഭാതത്തെ മീട്ടിയുണർത്തുകയാണ്.
ഇപ്പോള്‍ എനിക്കു നിന്നെക്കാണാം;
പക്ഷിപാതാളത്തിന്റെ നിഗൂഢതയിലേക്ക്
മുഖംകുനിച്ചുനില്ക്കുന്ന നിന്റെ മന്ദഹാസം.
കാത്തുനിന്നുതീർന്നുപോകുന്ന ജന്മം പോലെ
അന്തമില്ലാത്തതായിരുന്നു ഇന്നലത്തെ രാത്രി. 
തണുപ്പിന്റെ പുതപ്പിനിടയിലൂടെ ആകാശച്ചരുവിൽ
നീ ഉദിക്കുന്നതും നോക്കി ഞാൻ കിടന്നു. എപ്പൊഴോ,
കാടിന്റെ ശിരോരേഖയെ ചുംബിച്ചുണർന്നത്തിയത്
പാതിവിടർന്ന നിന്റെ കണ്ണുകൾ.
കാരണമറിയാത്ത വേദനയായി പ്രാണനിൽപെരുകിയത്  
നിന്റെ പാദസരങ്ങളുടെ ആകുലതകൾ.
ഇലകളുടെ മർമ്മരം പോലെ കാതരമായത്
നിന്റെ കൺപോളകളുടെ ചലനം.
ഒരുപാടുപേർ ചുറ്റുമുണ്ടായിട്ടും വിജനമായ രാത്രി.
അകലെ, അടിയൊഴുക്കിലേക്കെന്നെ വിളിക്കുന്ന
പാപനാശിനിയുടെ മന്ദ്രമായ മുഴക്കം.
ചലനത്തിന്റെ പെരുമഴ.
ഞാനതിൽ ഇല പൊഴിയുന്ന കാലവും
തളിരിന്റെ പോരാടുന്ന യൗവനവും. 
പ്രകൃതിയുടെ നിരന്തരപരിണാമിയായ ഗതിരേഖ.
അമ്പുകുത്തിമലകളുടെ നെഞ്ചിലെ തിരശ്ശീലനീക്കി 
പച്ചക്കടലിന്റെ മറുകര നോക്കുമ്പോൾ
നീ നീലനിറമുള്ള ദാവണി ചുറ്റി
കനകാംബരങ്ങൾ ചൂടി
പിച്ചകപ്പൂവിന്റെ സുഗന്ധവുമായി 
ഇരുളിന്റെ വളവിനപ്പുറം മറയുന്നു.
കടലിലും കരയിലും കരളിലും നിന്റെ 
ഉദയാസ്തമയങ്ങൾ ഒരുപോലെ!
നിളയുടെ വിലോലമായ നീരൊഴുക്കിൽനിന്ന്
ഒരു കുടന്ന ഞാൻ കോരുമ്പോൾ, അതിൽ
നിന്റെ കൺചെരാതിന്റെ ചിമ്മൽ.
ഉണരുമ്പോൾ കൊടുംകാട്.
ഏകാകിയുടെ  കളരവം മാത്രം.
കാട്ടുപൊന്തയിലെ പേരറിയാത്ത പൂക്കളിലൂടെ 
കാൽവച്ചുവന്ന കാറ്റു പറഞ്ഞു,
നീ എന്റെ അരികിലുണ്ടായിരുന്നുവെന്ന്.
ഇറ്റുവീഴാതെ നിന്ന നീർത്തുള്ളി പറഞ്ഞു,
പോകുമ്പോൾ നീയീ നെറ്റിയിൽ ഉമ്മ വച്ചുവെന്ന്.
അപ്പോൾ അകത്തുനിന്നാരോ പറഞ്ഞു,
ഭയക്കണ്ട, ഞാൻ കൂടെയുണ്ടല്ലോയെന്ന്.

                                     1989  Feb 16, University Hostel

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ