ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഒരു ഉത്രാട സന്ധ്യ


മഴമരങ്ങള്‍ തോരാതെ പൊഴിയുന്ന, 
കാളക്കുട്ടികളെപ്പോലുള്ള മേഘങ്ങള്‍ കെട്ടഴിഞ്ഞോടുന്ന, 
ഇതുപോലൊരു ഓണക്കാലം.  
പാതി മാത്രമുണങ്ങിയ അരിവറ്റലും  അരിഞ്ഞു വച്ച തേങ്ങയും രണ്ടു പായകളിലെങ്കിലും 
ആത്മാവുകള്‍ കൊണ്ട് ഒരുമിച്ചു ചേര്‍ന്നതിന്റെ വികാരതീവ്രമായ മിശ്രഗന്ധം  മുറിയില്‍ നിറഞ്ഞു നിന്നിരുന്നു..
പുസ്തകത്താളില്‍ മുഖം കുനിച്ചുനിന്ന തൃസന്ധ്യ  ദാവണിത്തുമ്പില്‍ 
സംഭ്രമത്തിന്റെ വിരലുകള്‍ കൊണ്ട്  ഏതോ അഴിയാക്കുരുക്ക്‌ തീര്‍ക്കാന്‍ തുടങ്ങി; 
നിഗൂഡമായ ഏതോ മന്ത്രം കൊണ്ട് അതിനെ അതിജീവിക്കുവാന്‍ എന്റെ ദുര്‍ബലമായ ഹൃദയവും. 
ദൈവമേ, ഈ മഴ ഇപ്പോള്‍ തോരുമോ? 
ആ നേരം, കെട്ടഴിഞ്ഞുലഞ്ഞുവീഴാന്‍ തുടങ്ങിയ  രാവിന്റെ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഒരു മുല്ലപ്പൂവ് എന്നെ വന്നുകൊണ്ടു. 
ചാരിവച്ച വാതില്‍ തള്ളിത്തുറന്ന്  മഴനഞ്ഞൊരു കാറ്റ് ഓടിക്കയറാന്‍ തുനിഞ്ഞപ്പോള്‍ 
വേഗം ചെന്ന്  കതകിന്റെ സാക്ഷയിട്ട് ഇടിവെട്ടുന്ന നെഞ്ചോടെ ഞാന്‍ കിതച്ചു. 
'എന്തൊരു മഴ!' യെന്നു ഞാന്‍ പറഞ്ഞതും പുസ്തകഷെല്‍ഫിലിരുന്ന് ആനന്ദവര്‍ദ്ധനന്‍  പൊട്ടിച്ചിരിച്ചു. 
എന്ത് പറയാന്‍! 
ആ ചിരി മിന്നല്‍പ്പിണരായി വന്ന്  മുറിയിലെ വെളിച്ചത്തെ വിഴുങ്ങിക്കളഞ്ഞു. 
പിന്നെ ഇരുള്‍ മാത്രമായി. 
അതിര്‍വരമ്പുകളില്ലാത്ത ആത്മീയമായ ഇരുള്‍.
പുളയുന്ന പ്രാണനെ നെഞ്ചിനോടു ചേര്‍ത്തുപിടിക്കുമ്പോള്‍  ഒരു സത്യം ഞാനാലോചിച്ചു.
ആടയാഭരണങ്ങളും  അലങ്കാരശാസ്ത്രങ്ങളും വ്യര്‍ത്ഥമാകുന്ന ഈ ഇരുളില്‍ നിന്നാകണം
ആദിയില്‍ വചനമുണ്ടായിട്ടുണ്ടാവുക. 
പക്ഷേ, പെട്ടെന്നു പ്രകാശമുണ്ടായി.

കാനല്‍ക്കടലിലെ ‌ തോണിക്കാരന്‍




ചുടുകാറ്റ് അലഞ്ഞുനടക്കുന്ന മരുഭൂമി. 
മണല്‍ക്കാടിനെ പകുത്തു കടന്നുപോകുന്ന കറുത്ത പാത. 
അകലെനിന്നുവന്ന ഒരു ലോറി ഓരത്തേക്ക് ഒതുക്കിനിര്‍ത്തി. ഡ്രൈവര്‍ മാത്രമേ അതിലുള്ളൂ. സ്റ്റിയറിങ്ങില്‍ കൈവച്ച് അല്പനേരം അയാള്‍ എന്തോ ആലോചിച്ചിരുന്നു. വിജനമായ കടലില്‍ ഒറ്റപ്പെട്ട തുഴവള്ളവും അതിലിരിക്കുന്ന ഏകാകിയെയും പോലിരുന്നു അപ്പോള്‍ ആ വാഹനവും അയാളും. വാതില്‍ തുറന്നു പുറത്തേക്കിറങ്ങി, വീശിയടിക്കുന്ന മണല്‍ക്കാറ്റിനെ തടുക്കുവാന്‍ തുണി കൊണ്ട് മുഖം മറച്ച് അയാള്‍ നിന്നു. കത്തുന്ന സൂര്യനും തിളയ്ക്കുന്ന മണലിനുമിടയിലേക്ക് ആ മനുഷ്യന്‍ ആയാസപ്പെട്ടുനോക്കി. 
അയാളെന്തിനാണ് ഈ അജ്ഞാതമായ ബിന്ദുവില്‍ വാഹനം നിര്‍ത്തിയത്? എന്താണ് ഈ ശൂന്യതയില്‍ അയാള്‍ ഉറ്റുനോക്കുന്നത്? ആരാണ് ഇയാള്‍? 
അയാള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. പക്ഷേ, എനിക്കറിയാം.
നോക്കൂ, അയാള്‍ ഏതോ ഒരിടത്തേക്ക് ഉറ്റുനോക്കുകയാണ്. അല്പമകലെ എന്തോ ഒന്ന് അയാളുടെ കണ്ണില്‍ കുടുങ്ങിയിരിക്കുന്നു. 
ഉയര്‍ന്നുപറക്കുന്ന പൊടിപടലങ്ങളെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടുപോയി. മണലില്‍ പാതിതാഴ്ന്നുകിടക്കുന്ന ഒരു തുണ്ട് കടലാസ് പിടിവിട്ടുകിട്ടുവാനായി കുതറുകയാണ്. അതിനിനിയും എത്രയോ കാതം പറന്നുപോകേണ്ടതുള്ളതുപോലെ. പൂച്ചയുടെ വായില്‍നിന്ന്  കോഴിക്കുഞ്ഞിനെ പുറത്തെടുക്കുംപോലെ അയാള്‍ ആ കടലാസിനെ മോചിപ്പിച്ചു. കടലാസ് ആശ്വാസത്തോടെ വിറച്ചു. പിന്നെ പറന്നുപൊങ്ങുവാനായി പിടച്ചു. അല്പമുയര്‍ത്തി അതിനെ സ്വതന്ത്രമാക്കുവാന്‍ അയാള്‍ തുനിഞ്ഞതാണ്. ആനേരം അതിലെ അക്ഷരങ്ങള്‍ തന്നെ ശ്രദ്ധിക്കുന്നതായി അയാള്‍ക്കുതോന്നി. തന്റെ മാതൃഭാഷയിലാണല്ലോ അതെഴുതിയിരിക്കുന്നതെന്ന്  അത്ഭുതപ്പെട്ടു.
നീണ്ട പ്രവാസജീവിതംമൂലം വൈദേശികമായ ഭാഷകളിലെഴുതിയ വഴികാട്ടികളും പരസ്യബോര്‍ഡുകളും മാത്രം വളരെനാളായി വായിച്ചുവരുന്ന അയാള്‍ക്ക് എത്രയോ കാലത്തിനുശേഷമാണ് സ്വന്തം ഭാഷ ഒന്നുകാണുവാന്‍ അവസരം കിട്ടുന്നത്. ആര്‍ത്തിയോടെ ആ കടലാസ് അയാള്‍ നിവര്‍ത്തിപ്പിടിച്ചു. അതൊരു കത്തായിരുന്നു. ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു:

                ഇന്നല്ലെങ്കില്‍ നാളെ കണ്ടുമുട്ടുമെന്നുകരുതി ഞാന്‍ കാത്തലയുന്ന മാന്യമിത്രമേ, 
കാണുമ്പോള്‍, മണലുമൂടിയ വെറുമൊരു പാഴ് പ്രതിമയെന്നെണ്ണി  
എന്നെ അവഗണിച്ച് നീ കടന്നുപോയ്ക്കളയരുത്.
തിളയ്ക്കുന്ന കാനല്‍ജലം പകുത്തുമാറ്റി നിന്റെ കവചിതവാഹനം
അടുത്തടുത്തെത്തുന്നത് എത്രയോ തവണ ഞാന്‍ കിനാവു കണ്ടിരിക്കുന്നു.
വിറയ്ക്കുന്ന ഇടംകൈ പാതമദ്ധ്യത്തിലേക്കുനീട്ടി,
പിടയ്ക്കുന്ന നെഞ്ച് വലംകൈകൊണ്ട് താങ്ങി, നിന്റെ ശ്രദ്ധയ്ക്കായി അപേക്ഷിച്ച്
ഓരത്ത് ഞാന്‍ നില്ക്കുന്നുണ്ടാവും.
എന്നെ നീ തിരിച്ചറിയുമോയെന്നറിയില്ല.
വെറുമൊരു യാത്രക്കാരനാണു ഞാന്‍.
പക്ഷേ, ലോകത്തിലെ ഏറ്റവും ദീര്‍ഘമായ മരുഭൂമി 
ഒറ്റയ്ക്കു നടന്നുതീര്‍ത്ത വിജയിയായിട്ടാകും ഞാനവിടെ കാത്തുനില്ക്കുക. 
അടുത്ത ഗ്രാമം വരെ താങ്കളുടെ വാഹനത്തില്‍ എനിക്കൊരു ഇരിപ്പിടം തരണം.
ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കണ്ടുമുട്ടേണ്ടുന്ന ഒരിടം 
ഈ അനന്തമായ മരുഭൂമിയുടെ ഏതോ കോണില്‍
കേവലമൊരു യാദൃശ്ചികതയായി 
പ്രകൃതി അടയാളപ്പെടുത്തിയിട്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്.
അതെവിടെയന്ന് അറിയില്ലെങ്കിലും
അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഞാന്‍.
മുന്നില്‍ വഴിയോ വഴിത്തിരിവുകളോ ഇല്ല.
നോക്കെത്താദൂരം മുഴുവന്‍ മണല്‍ക്കൂമ്പാരങ്ങള്‍ മാത്രം.
ദൂരെത്തെളിയുന്ന മരുപ്പച്ചയുടെ കുളിര്
അടുത്തെത്തുമ്പോള്‍ ആവിയായിപ്പോകുന്ന കനവാണെന്ന്
കഴിഞ്ഞ എത്രയോ അനുഭവങ്ങളിലൂടെനിക്കറിയാം.
എങ്കിലും, ഓരോ മൃഗതൃഷ്ണയിലും ഒരു ജലാശയം മോഹിച്ചുകൊണ്ട്
തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ ‍ഞാന്‍ നടക്കുന്നു. 
ഇറ്റിക്കാന്‍ ഒരു തുള്ളി മൂത്രമില്ലാത്ത ഞരക്കങ്ങള്‍.
നാണം മറയ്ക്കാന്‍ വാക്കുകള്‍ പോലുമില്ലാത്ത നിമിഷങ്ങള്‍.
ഒളിക്കാന്‍ ഒരു തുണ്ട് നിഴലില്ലാത്ത പകലുകള്‍.
പുതയ്ക്കാന്‍ ഉറക്കത്തിന്റെ കീറച്ചാക്കില്ലാത്ത രാവുകള്‍.
ഒരിറുക്ക് വെള്ളമില്ലാത്ത ആഴ്ചകള്‍.
മായക്കാഴ്ചകള്‍ പോലും കൂട്ടുവരാത്ത മാസങ്ങള്‍.
എല്ലാറ്റിനുമപ്പുറം എന്നെ പച്ചയ്ക്കുതിന്നുന്ന പുഴുവായി
ആജീവനാന്ത ഇന്‍കമിങ്ങുമായി സോളാര്‍ ബാറ്ററിയില്‍ 
കയ്യിലൊരു മൊബൈല്‍.
ആരെയും വിളിക്കാന്‍ ബാലന്‍സില്ല.
ആരും വിളിക്കില്ല.
വഴിതെറ്റിവരുന്ന കാളുകള്‍ പോലും 
മണലില്‍ വീണ വെള്ളത്തുള്ളിപോലെ മറഞ്ഞുപോകും.
പക്ഷേ, മെസ്സേജുകള്‍ക്ക് ക്ഷാമമില്ല. 
വെള്ളം ചേര്‍ക്കാത്ത അമ്ലം പോലെ 
തൊണ്ട കുഴിച്ചിറങ്ങുന്ന മോട്ടിവേഷനുകള്‍.
“പിന്തിരിയരുത്, നല്ല കാലം കാണും വരെ".
“നാളെ നിങ്ങളുടേതാണ് "
“നിരാശനാകുന്നവന് വിജയമില്ല"
“പരാജയങ്ങളില്‍ തളരരുത്"
പൂച്ചയ്ക്കു മുന്നാലേ പായുന്ന എലിയ്ക്കും
ഇതേ മെസ്സേജുകള്‍  ചെല്ലുന്നുണ്ടാവണം.
അതും വായിച്ച് നടക്കുമ്പോള്‍ സൂക്ഷിക്കണം.
കാലില്‍ കൊണ്ടുകയറാന്‍ പാകത്തിന് അസ്ഥികൂടങ്ങളുണ്ട്,
ഒരിഞ്ചു വ്യത്യാസത്തില്‍ 
വിജയത്തില്‍നിന്നു പിന്മാറിയവരുടെ കൈയൊപ്പുകള്‍. 
അതിജീവനം എനിക്ക് സിംഹത്തിന്റെ മുന്‍കാലുകളല്ല.
പുറത്തുവരാന്‍ പിടയുന്ന പ്യൂപ്പയുടെ കരളാണ്.
ഒരു ചിത്രശലഭമായി, പൂമ്പൊടി പറ്റിയ കാലുകള്‍ വച്ച്
ഒരിക്കല്‍ അതെന്റെ തോളില്‍ വന്നിരിയ്ക്കും.
വെള്ളവും പൂക്കളുമുള്ള ഒരു കര അടുത്തെവിടെയോ ഉണ്ടെന്നറിയിച്ചുകൊണ്ട്.
ചക്രവാളങ്ങളെ ചവുട്ടിത്തള്ളി ഞാനെത്താന്‍പോകുന്ന
ചാറല്‍മഴയുയുടെ കര.
വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു പാതയുടെ മുഴക്കം
ഓരോ വിളിപ്പാടകലെയും ഞാന്‍ കാതോര്‍ക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ
ഒഴുകുന്ന നദി പോലെ ഒരു പാത ഞാന്‍ കാണുകതന്നെ ചെയ്യും. 
ഇരുവശത്തേക്കും വാഹനങ്ങള്‍ പാഞ്ഞുപോകുന്ന പാത.
അവിടേക്ക്, 
എനിക്കായി പറഞ്ഞുവച്ചതുപോലെ ഒരു വണ്ടി വന്നെത്തും.
അതില്‍ നിങ്ങളുണ്ടാകും.
ആ നിങ്ങളോടു സംസാരിക്കാനുള്ള കൊതിയാണ് ഈ വാക്കുകളില്‍.
എന്റെ വാക്കുകള്‍ക്ക് മുഴക്കം തിരിച്ചുകിട്ടുന്ന 
ആ കാലത്തിലേക്ക് വരികളെ കാത്തുവയ്ക്കുകയാണ് 
ഈ കടലാസുകുടങ്ങളില്‍.

തീരാതെ നീളുന്ന മണല്‍ക്കുന്നുകള്‍.
അകലെ ആകാശം ഒടിഞ്ഞുവീഴുന്ന ചക്രവാളം.
അയാള്‍ അകലേക്കു നോക്കി. അനന്തരം മുന്നോട്ട് നടന്നു. സംശയം തോന്നിയ മണല്‍ക്കൂനകള്‍ കുഴിച്ചു നോക്കി. 
“ചങ്ങാതീ, ഞാനെത്തിയിരിക്കുന്നു. നിങ്ങള്‍ തേടി നടന്ന ആള്‍. വരൂ.”
അങ്ങനെ അലറിവിളിച്ചുകൊണ്ടാണ് അയാള്‍ മുന്നോട്ടുപോകുന്നത്. പോയിപ്പോയി ആ മനുഷ്യന്‍ മണല്‍ക്കാടിലെവിടേക്കോ മറഞ്ഞു.
കുറേ സമയം കടന്നുപോയി.
സൂര്യന്റെ കത്തല്‍ ഏതാണ്ടുതാഴാന്‍ തുടങ്ങി. ആ നേരം ദൂരെ ഒരു വരപോലെ അയാള്‍ വീണ്ടും കാണപ്പെട്ടു. കുറേയടുത്തപ്പോള്‍ അയാളുടെ തോളില്‍ ഒരു പഴന്തുണിക്കെട്ടുപോലെ ഒരാള്‍ കിടക്കുന്നതു കാണാം. 
അതാരെണെന്നു മനസ്സിലായോ? ആളെ അറിയില്ല, അല്ലേ? മുമ്പേ വായിച്ച ആ കത്തെഴുതിയ ഞാന്‍! ഞാനാണത്. 
പക്ഷേ, അയാള്‍? ആകാശത്തോളമുയരുന്ന മണല്‍ക്കാറ്റിന്റെ കുരുക്കുകള്‍ വകഞ്ഞുമാറ്റി എത്ര സാഹസികമായാണ് അയാള്‍ എന്നെത്തേടിവന്നത്. അയാള്‍ ആരാണ്?  
നിങ്ങളുടെ ഓര്‍മ്മയില്‍ക്കൂടി അയാളുണ്ടാവില്ല. അയാളെ നിങ്ങള്‍ക്കറിയില്ല. എന്നെ അറിയാത്ത നിങ്ങള്‍ അയാളെ എങ്ങനെ അറിയാനാണ്? 
എന്നെക്കാള്‍ നന്നായി അയാളെ മറ്റാര്‍ക്കുമറിയില്ല.