ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

അന്ത്യാഭിവാദനം


പുഞ്ചിരിയില്‍ തീക്കടല്‍ കടഞ്ഞെടുത്ത തെളിനീരിന്റെ രുചി. 
സ്വരം ധ്യാനത്തില്‍ നിന്നുണര്‍ന്ന കുലപര്‍വതം മന്ത്രിക്കും പോലെ.
ചലിക്കുന്ന നേരം സൂക്ഷിച്ചു നോക്കിയാല്‍ കൊടുങ്കാറ്റിന്റെ ചങ്ങലകള്‍ അനങ്ങുന്നതുകാണാം . 
കുറുകുന്ന പ്രാവാകാനും അലറുന്ന സിംഹമാകാനും ഞൊടിയിട പോലും വേണ്ടാത്ത ദുര്‍മന്ത്രവാദി. 
പാപിയുടെ പേശികളും വിശുദ്ധന്റെ കണ്ണുകളുമായി അവന്‍ ഇറങ്ങി വന്നു.
മൂന്നുകോടി ജനത അവനു വേണ്ടി നിലവിളിച്ചു.
എണ്ണമറ്റ വികാരങ്ങളുടെ മായക്കടലിലേക്ക് ആയിരങ്ങളെ മയക്കിക്കൊണ്ടു വന്നു വിക്ഷോഭങ്ങളുടെ ആ പ്രവാചകന്‍ .
അച്ഛന്റെ വാത്സല്യം. വിടന്റെ കൊലച്ചിരി. ഗുരുവിന്റെ തലോടല്‍ . വിപ്ലവകാരിയുടെ വീറ്. തകര്‍ന്നു പോയവന്റെ ശൂന്യത.
വെളിച്ചത്തില്‍ കുഴച്ചു ഇരുളിന്റെ പാനപാത്രത്തില്‍ അവന്‍ പകര്‍ന്നു തന്ന കറുപ്പിന്റെ ലഹരി 
മരണത്തിനു പോലും പറിച്ചു മാറ്റാനാകില്ല.
വേദനക്കൊരു അളവുപാത്രം ഉണ്ടായിരുന്നെങ്കില്‍ 
പിഴുതെടുത്തു കൊണ്ടു പോകുന്ന ഈ വേളയിലെങ്കിലും അവന്റെ വേര്‍പാടിന്റെ ആഴം നാം അറിയുമായിരുന്നു. 
ആ ഇടം അവശേഷിപ്പിച്ച തമോഗര്‍ത്തത്തിന്റെ വ്യാസം .
അഭ്രപാളി ചുംബിക്കാനാവാതെ വന്ന ആയിരമായിരം ജീവിതാവസ്ഥകള്‍ അതിനു ചുറ്റും അലമുറയിട്ടു കരഞ്ഞു കൊണ്ടേയിരിക്കുന്നു..
മഹാനായ മായാജാലക്കാരാ, മടങ്ങിവരൂ....