ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2012 ജൂലൈ 28, ശനിയാഴ്‌ച

മഷിത്തണ്ട്


കരിയില മൂടിയ തൊടിയിൽ
ഒരുപാട് കാലത്തിനു ശേഷം ഒരു മഷിത്തണ്ടിനെ ഞാൻ കണ്ടു.
പൊടുന്നനെ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നനച്ചു.
സ്നേഹിച്ചു തീരാതെ പോയവർ മഷിതണ്ടുകളായി പൊട്ടിമുളയ്ക്കുമെന്ന്  നീ പറയുമായിരുന്നു.
പാവം. അവയുടെ നീരുപിഴിഞ്ഞാണ്‌ കുട്ടിക്കാലത്ത് ഞാൻ സ്ലേറ്റു വൃത്തിയാക്കിയിരുന്നത്.
പ്രണയത്തിന്റെ ചോര പിഴിഞ്ഞ് മറവിക്കു കുടിക്കാൻ കൊടുക്കുന്ന  കാലത്തിനെപ്പോലെ
പിശാചു ബാധിച്ച കുട്ടിയുടെ മനസ്സായിരുന്നു എനിക്കും.
മൂന്നാം ക്ളാസ്സിൽ
മഷിക്കുപ്പിയിൽ ഇറക്കിവച്ച ഏതോ വെറ്റപ്പച്ചയ്യിൽ നീല നിറം പടർന്നുകയറിയപ്പോൾ
ശാസ്ത്രം വെളിപ്പെടുന്നത് കണ്ടു ഞാൻ അഭിമാനിച്ചു.
അപ്പോൾ നിന്റെ കണ്ണുനനഞ്ഞത്‌
നേരത്തെ പുസ്തകത്താളിൽനിന്നു മാനത്തേക്ക് എത്തിനോക്കിയ
മയിൽപ്പീലിയെക്കുറിച്ചോർത്താകണമെന്ന് ഞാൻ കരുതി.
വീട്ടിലേക്കുള്ള വഴിയുടെ ഒത്ത മധ്യത്തുവച്ചു
കൊമ്പും തുമ്പിക്കയ്യുമായി ഒരു പെരുമഴ ഓടിയടുത്തപ്പോൾ
നിമിഷനേരം. ഒരു ചേമ്പില കൊണ്ട് ഞാൻ , ഇതാ കുടയെന്നു വിളിച്ചുപറഞ്ഞതും
നീ ഓടിവന്ന് നനവുള്ള മന്ദഹാസമായി എന്റെ തോളിൽ ചാഞ്ഞു.
നീ ഒന്നും  അറിഞ്ഞില്ല. മഴ ഒരു പുഴയായി നമ്മിലൂടെ ഒഴുകി. 
ആ ഇല ഒരു അന്ധവിശ്വാസമായിരുന്നു. 
നിനക്ക് എന്നിലുള്ള വിശ്വാസം. എന്റെ ശ്വാസതടസ്സം. 
നീ കൂടെയുള്ളപ്പോള്‍  ഞാനൊരു മന്ത്രവാദിയായിരുന്നു. 
മരതകമാണിക്യം തിരഞ്ഞു കല്ലുവെട്ടാംകുഴികളിലേക്ക്  പറന്നിറങ്ങും. 
വെള്ളത്തിനു മുകളിലൂടെ നടന്നുപോയി ആമ്പൽപ്പൂവുകളിറുക്കും. 
കാറ്റിന്‍റെ തോണിയില്‍ ഒഴുകിപ്പോകുന്ന അപ്പൂപ്പന്താടികൾക്കൊപ്പം വയലിനു കുറുകെ നീന്തും. 
എപ്പോഴും, അഴിച്ചെടുത്ത ഉടുപ്പും പുസ്തകസഞ്ചിയും  ഒപ്പം ചങ്കും നിന്നെ എല്ചിച്യിച്ചായിരുന്നു  
എന്റെ അതീന്ദ്രിയ അഭ്യാസങ്ങൾ . 
ഓരോ തവണ തിരികെയെത്തുംപോഴും  നീ അതെല്ലാം സുരക്ഷിതമായി എനിക്ക് തിരികെ നല്‍കി. 
ഞാനോ?
നിർവികാരമായ രാസലായനികൾ പ്രാണനിലൂടെ പടർന്നുകയറിയപ്പോൾ   
നീ ഏല്‍പ്പിച്ച ജീവനെ ഞാൻ എന്തുചെയ്തു? 
വരാൻ പോകുന്ന ഇടവപ്പാതിക്കുവേണ്ടി 
നമ്മൾ ഉറങ്ങാതിരുന്നു കടലാസുവഞ്ചികൾ ഉണ്ടാക്കിയ ഒരു എപ്രിൽ മാസരാത്രി.
ഭൂമിയിൽ നിലാവുള്ള അവസാനത്തെ രാത്രി. 
എന്റെ മടിയിൽ തല ചായ്ച്ചുറങ്ങിയ വിശ്വാസത്തിനു ഞാൻ പകരം തന്നതെന്താണ് ? 
ആറു നിലകളുടെ  ഉച്ചാംകൊമ്പിൽ നീ സുരക്ഷിതയായിരിക്കുമെന്നെ എന്റെ അജ്ഞത. 
ഒരു ശാസ്ത്ര വിദ്യാർഥിയുടെ  അന്ധവിശ്വാസം.
ദൈവവുംശാസ്ത്രവും കൂട്ടിനില്ലാത്ത വെറും മനുഷ്യന്റെ നിരാലംബത. 
എത്രയും  അരക്ഷിതമായ പ്രണയം..
നെഞ്ച് പിഴിഞ്ഞ് മായ്ച്ചിട്ടും
നെഞ്ച് ഉരുക്കിയെരിച്ചിട്ടും മായുന്നില്ലല്ലോ 
സിരകളിൽ നീലനിറം കയറിയ ആ മഷിത്തണ്ട്. 

2012 ജൂലൈ 13, വെള്ളിയാഴ്‌ച

രതിഗീത

ഇരുതിരികളൊന്നായി പിണച്ചുവച്ച നെയ്യ് വിളക്കിലെന്നപോലെ
രതിയുടെ നിർമ്മലമായ അഗ്നിജ്വാല.
പ്രകൃതിയെ നിരന്തരം പുനർനിർമ്മിക്കുന്ന പ്രണയമെന്ന നിത്യസത്യമായ പണിപ്പുര.
പേരറിയാത്ത നൂറായിരം രാസസാനിധ്യങ്ങളിൽ നിന്ന് ഉദ്ദീപനം നേടി,
പരസ്പരം വാരിപ്പുണർന്നു സുഖം പകർന്ന്,
ലോകം മറന്ന്, നേരം കടന്ന് ,


അനന്തമായ കാലപ്രവാഹത്തിന്റെ കൈവഴിയായിയൊഴുകുന്ന ആനന്ദനടനം.
ഇതാണ് നിത്യസത്യം.
ഞാനെന്ന സത്യം.
ഞാനാണ് ബ്രഹ്മമെന്ന സത്യം. അത് നീയാണെന്ന സത്യം.
നീയും ഞാനുമൊന്നാകുന്ന മഹാസത്യം.
ഈ രസതന്ത്രമാണ് ദൈവം.
ഇത് മാത്രം.